2009, ഒക്ടോബര്‍ 14, ബുധനാഴ്ച

ഞാൻ ഭ്രാന്തി



മകനേ നീ ഈ നഗരത്തിന്റെ പുത്രൻ,
നിന്റെ അച്ഛനീ നഗരം,
പാതിയുണർന്നയെൻ കണ്ണിൽ, നടന്നകലുന്ന
കാലുകളുടെ മങ്ങിയ കോലം മാത്രം;
നീ ബീജമായെൻ നാഭിയിൽ
ഉയരവേ, നഗരമെനിക്കേകി
ഭ്രാന്തിയെന്ന പടചട്ട.
മകനേ, ഇതു നിൻ ജന്മ്സ്ഥലം,
നീ ജനിച്ചതീ അഴുക്കു ചാലിൻ മറവിൽ,
പ്രസവ നോവിൻ ആലസ്യത്തിൽ
കേൾപൂ ഞാൻ;
"ഭ്രാന്തിയൊരു പുത്രനു ജന്മം നൽകി"
മകനേ, ഭ്രാന്തി നിൻ കയ്‌ പൊള്ളിപ്പൂ
ഈ നഗരത്തിലിരക്കാനായ്‌,
നിൻ ഉദരം നിറക്കാനായ്‌;
മകനേ, ഇനി നീയും വിളിപ്പൂ,
ഭ്രാന്തിയെന്നു, അതു നഗരം
എനിക്കേകിയ പടചട്ട.

2009, മേയ് 5, ചൊവ്വാഴ്ച

....

ഒരു നാൾ നീ മറയും,
അവിടെ ആഞ്ഞടിച്ച കാറ്റു തീർത്ത
പ്രതിഫലനങ്ങളില്ല.
മുറിവേറ്റ ആനയുടെ മദമിളകിയ
പ്രതികാര ഭാവമില്ല.
മെല്ലെ, വെള്ളത്തിൽ പൂശിയ ചായം
പോലെ, മെല്ലെ അലിഞ്ഞില്ലാതാകും

2009, മാര്‍ച്ച് 17, ചൊവ്വാഴ്ച

നീ

വികാരങ്ങൾക്കു തീ കൊളുത്തി,
കത്തിയെരിഞ്ഞ ചാരം,
വാരിയെടുക്കവേ,
----
ചാരത്തിനു നിന്റെ ഗന്ധം.
സ്വപ്നത്തിനു തൂവൽ വച്ചു,
കാറ്റിന്റെ വഴിയേ പിന്തുടർന്നു,
വീണതു നിൻ കാൽക്കീഴിൽ.
----
നടന്ന വഴിയേ,
ഇനിയില്ലെന്ന ശപഥവുമായ്‌,
കണ്ണടച്ചു നടക്കവേ;
നിൻ ഓർമ്മകൾ വഴികാണിക്കുന്നു.

2009, ജനുവരി 1, വ്യാഴാഴ്ച

എന്റെ ഗ്രാമം.

ഓര്‍മ്മകള്‍ കഥപറയുമീയെറ്റെന്റെ
കൊച്ചു ഗ്രാമം
കുരുത്തോലകള്‍ വഴിതീര്‍ത്ത
തേനരുവികളും,

സൂര്യനെ തൊഴും
കതിര്‍തൂമ്പയും
പൊന്‍ സൂര്യന്‍ തൊട്ടനുഗ്രഹിച്ച
പാടവരമ്പും,

വെള്ളകുടവുമായ്‌ ഒരു കൂട്ടം
ചേമ്പിന്നിലയും,
മഴയൊടു കളിക്കാന്‍
വാഴകൂട്ടവും,

ആകാശത്തോടു കഥപറയാന്‍
പാറകൂട്ടവും,
മഴവില്ലിനെ വരവേല്‍ക്കാന്‍
കുന്നിന്‍ ചെരിവും,

കാലങ്ങളറുത്തു മാറ്റിയ
നാടന്‍ മാവിന്‍ കൊമ്പും,
കഥകള്‍ക്കു കൊതി തീരാത്ത
പീടികതിണ്ണയും

ഓര്‍മ്മയില്‍ കൂടു തീര്‍ത്തൊരുപറ്റം
സുഹൃത്ത്‌ കൂട്ടവും,
എന്തിനും സമ്പല്‍
സമൃദ്ധമീയെന്റെ ഗ്രാമം.

2008, ഡിസംബര്‍ 22, തിങ്കളാഴ്ച

കുസൃതിയാം മഴ

ചാലില്‍ വെള്ളം
കുത്തിയൊഴുകുന്നു,
നനഞ്ഞ പുസ്തകം
മാറോടണച്ചു, വട്ടം
പിടിച്ച കുടയെ
കയ്യിലൊതുക്കുന്ന
പാവാടക്കാരി;
പാടത്തെ വരമ്പില്‍
തെറ്റി വീണു,
ഒലിച്ചു പോയ
പുസ്തകം,
വലിച്ചടുപ്പിക്കവേ;
കയ്യിലെ
കുടയുമൊഴുകുന്നൂ,
കോരിചൊരിയുന്ന
മഴക്കു കൂട്ടായ്‌;
ഒഴുകുന്നൂ, അവളുടെ
കണ്ണിലും പുഴ;
വാരിയെടുത്ത
പുസ്തകത്താളും,
പാവാടയും
കയ്യിലൊതുക്കി
നടക്കവേ, കുസൃതിയാം
മഴയുമൊതുങ്ങുന്നു.

2008, ഡിസംബര്‍ 21, ഞായറാഴ്ച

രാത്രി മഴ

രാത്രി മഴ;
പതിയെ,
എന്‍ ജാലക
വാതിലിലൂടെ
എന്റെ മനസ്സിലേക്ക്‌
പെയ്തിറങ്ങുന്നു.
നിനക്കാതെ
വന്ന നിമിഷങ്ങളും,
മാറാലയില്‍
കുടുങ്ങിയ
ജീവിതവും,
പറന്നുയരവേ
വീണ്ടും തളര്‍ന്നു
വീഴുന്നു,
ഈ മഴയും,
കരഞ്ഞു തളര്‍ന്നു
താഴെ വീഴുന്നു

2008, ഒക്ടോബര്‍ 14, ചൊവ്വാഴ്ച

നിനക്കായ്‌ വീണ്ടും


ഹൃദയം തുറന്നു കാണിച്ചപ്പോള്‍,
അതില്‍ രക്തമൊഴുകുന്നെന്നു
പറഞ്ഞു.

രക്തത്തിനു നിന്റെ
നിറമെന്നായപ്പോള്‍,
ചുവപ്പാണെന്നും.

രക്തം പേനയിലാക്കി,
കടലാസിലേക്കു തുപ്പിയപ്പോള്‍,
എനിക്കു ഭ്രാന്തെന്നും.

ഒലിച്ചിറങ്ങിയ രക്തത്തിനു
കണ്ണുനീരിന്റെ
ഉപ്പുരസമുണ്ടൊയെന്നറിയാന്‍,
തൊട്ടു നോക്കുമ്പോള്‍ നീ
ഓര്‍ക്കുക,
അതു വീഴുന്നതു,
ഹൃദയത്തില്‍ നീ
തീര്‍ത്ത മുറിവിലേക്കാണെന്നു.

ഇരുട്ടിന്റെ ഉള്ളറകളിലിരുന്നു,
നീ എന്റെതെന്നു മൊഴിഞ്ഞപ്പോഴും,
വാക്കിലെ പകര്‍ച്ച ഞാന്‍
കണ്ടില്ലെന്നു നടിച്ചു;

ഇന്നു; ഇരുട്ടിനെ ഭയമാണെനിക്കു,
സന്ധ്യക്കു ഛായം പൂശി,
സൂര്യനെ കടലില്‍ മുക്കി;
നിലാവു മനസ്സിലേക്കു
സ്വപനങ്ങളേകുമ്പോള്‍,
നീ പുനര്‍ജ്ജനിക്കുമോയെന്നു.

താളുകള്‍, പറിഞ്ഞു പോയ
പുസ്തകം, മറിക്കവേ.
അടര്‍ന്നു വീഴാന്‍ വെമ്പുന്ന
മറ്റൊരുത്താള്‍, മെല്ലെയെട്ടിച്ചു
വീണ്ടുമെന്‍ മനസ്സില്‍ ഞാന്‍.